തിരുവനന്തപുരം: ജയിൽ വകുപ്പ് മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ഉയർന്ന ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുന്നതിനു സർക്കാരിൽ നിന്നുള്ള മുൻകൂർ അനുമതി വാങ്ങി ഹാജരാക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഹർജിക്കാരന് നിർദേശം നൽകി.
ടി.എസ്. ആശിഷ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ജയിൽ വകുപ്പിലെ അഴിമതികളുമായി ബന്ധപ്പെട്ട് വിരമിച്ച ഡിഐജി പി. അജയകുമാർ ഒരു പ്രമുഖ മാധ്യമത്തിലൂടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹർജിക്ക് ആധാരം.
നിലവിൽ അഴിമതിക്കേസിൽ സസ്പെൻഷനിലുള്ള ജയിൽ ഡിഐജി എം.കെ. വിനോദ് കുമാർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൽറാം കുമാർ ഉപാധ്യായ ഒത്താശ ചെയ്തെന്നും തടവുകാർക്കു ചട്ടവിരുദ്ധമായി പരോൾ അനുവദിക്കുന്നതിനും, ജയിലുകൾക്കുള്ളിലേക്കു ലഹരിവസ്തുക്കളും മൊബൈൽ ഫോണും എത്തിക്കുന്നതിനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയിരുന്നതായും ഇതിൽ ജയിൽ മേധാവിക്ക് പങ്ക് ലഭിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.
കേസിൽ പ്രാഥമിക വാദം കേട്ട കോടതി, ഉന്നയിക്കപ്പെട്ട പരാതികളിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നു നിരീക്ഷിച്ചു. എന്നാൽ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതിപത്രം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ആവശ്യമായ രേഖകൾ സഹിതം വീണ്ടും സമീപിക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചത്.